2012, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

ആറ്റക്കിളിയുടെ ആശയക്കുഴപ്പം

ആറ്റക്കിളിക്കേതോ മനസ്താപമുണ്ടെന്ന് മനസ്സിലാക്കാൻ കാക്കയ്ക്ക് ജ്യോത്സ്യമൊന്നും വേണ്ടിവന്നില്ല. അവന്റെ ഇരുപ്പും മട്ടും കണ്ടാലറിയാം ഏതോ ഗൗരവമുള്ള പ്രശ്നം ബാധിച്ചിട്ടുണ്ടെന്ന്. ഒരിടത്തും നിലയുറയ്ക്കുന്നില്ല. ഒരു കൊമ്പിൽ നിന്ന് അടുത്തതിലേയ്ക്കു പറക്കും; ചിറകൊന്ന് കുടയും; തലയൊന്ന് കുലുക്കും; തിരിഞ്ഞിരിക്കും; വീണ്ടും പഴയ കൊമ്പിൽ ചെന്നിരിക്കും; ഇടയ്ക്കിടെ “ഛേ! ഛേ” എന്ന് ചിലയ്ക്കും.
സാധാരണയായി ഈ കാലമായാൽ തിരക്കിട്ടു കൂടു പണിയുന്ന കക്ഷിയാണ്. മഴയിങ്ങെത്തും മുമ്പ് കൂടു തുന്നിക്കൂട്ടാനുള്ള തിരക്കാവും. ആറ്റക്കിളികളുടെ കൂട് തന്റേതുപോലെ സൂത്രത്തിൽ ഉള്ളതൊന്നുമല്ല. തനിക്കെന്താണ്, പത്തമ്പത് ചുള്ളികൾ വേണം; അത് തലങ്ങും വിലങ്ങും പെറുക്കിയടുക്കാൻ പാകത്തിൽ നിരപ്പായ സ്ഥലം വേണം. മനുഷ്യരുടെ സഹായംകൊണ്ട് കമ്പിക്കഷണങ്ങളും കിട്ടും.
കറന്റുകമ്പിക്കാലിന്റെ മുകളിലും ടെലഫോൺ പോസ്‌ററിലും ഒക്കെ കൂടുവച്ചാൽ. ചിലപ്പോൾ അപകടം പറ്റും. ഒരു കുഴപ്പവുമില്ലാത്തയിടം മരക്കൊമ്പു തന്നെ. കാക്കച്ചിക്ക് മുട്ടയിടാനും അടയിരിക്കാനും ഒരു സ്ഥലം, അത്രയേ വേണ്ടൂ.
അവളു നല്ലവളാ. ഒരു കാര്യത്തിലും വാശിയില്ല. ഒപ്പം അധ്വാനിക്കും. “അതുവേണം, ഇതു കൊണ്ടു വാ” എന്ന പരിപാടിയേയില്ല. കിട്ടുന്നതെന്തും കഴിച്ച് വയറുനിറയ്ക്കും. കൂടുതൽ കിട്ടിയാൽ കൂട്ടുകാരെ വിളിച്ചുവരുത്തി പങ്കിടും.
എന്നാൽ അവളും കടുപ്പക്കാരിയാകുന്ന സമയമുണ്ട്; മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങളായാൽ അവ പറക്കാറാകുന്നതുവരെ. അതുങ്ങൾക്ക് വേണ്ടതു തേടിപ്പിടിച്ചു കൊണ്ടെക്കൊടുക്കാൻ സഹായിച്ചില്ലെങ്കിൽ അവൾ തനിസ്വഭാവം കാണിക്കും.
ആറ്റക്കിളിക്കൂടിന്റെ കാര്യം അങ്ങനെയല്ല. നാരുകൾ കൊണ്ടു മാത്രമാണ് അവ കൂടുണ്ടാക്കുന്നത്. അതും മനുഷ്യർക്ക് കയ്യെത്താത്ത ഓലത്തുമ്പിലും മറ്റും. നാരു തേടിപ്പിടിക്കുന്നതു തന്നെ പിടിപ്പതു പണിയാണ്. എന്നിട്ടതെല്ലാം ഓരോന്നായിട്ടു തുന്നിച്ചേർത്ത് കൂടാക്കണം. ഒരു കൂടല്ല; രണ്ട്. കിളിപ്പെണ്ണിനു മുട്ടയിടാനും അടയിരിക്കാനും കുഞ്ഞിനെ വളർത്താനും പാകത്തിന് കെട്ടുറപ്പുള്ളതൊന്നും ആൺകിളിക്ക് മഴയിൽനിന്നും രക്ഷപ്പെടാൻ മാത്രം പാകത്തിൽ വേറൊന്നും. രണ്ടിന്റെയും പണി മുഴുവൻ ആൺകിളിതന്നെ വേണം ചെയ്യാൻ.

ഏതായാലും ആറ്റക്കിളിയെ അലട്ടുന്ന പ്രശ്നം എന്താണെന്നൊന്നു ചോദിച്ചറിയാൻ തീരുമാനിച്ച് കാക്ക അടുത്തു ചെന്നു.
“എന്താടോ? തനിക്കെന്തുപറ്റി? താനെന്താ ഇങ്ങനെ ചാടിക്കളിക്കണത്? എന്തായാലും പറ, സമാധാനമുണ്ടാക്കാം.”
തന്റെ മനപ്രയാസം കാണാനും സഹതപിക്കാനും ആളുണ്ടെന്നു കണ്ട് ആറ്റക്കിളിക്ക് അല്പം ആശ്വാസമായി. കാക്ക നല്ലവനാണ്. പുറം കറുകറെ കറുത്തതാണെങ്കിലും ഉള്ളു വെളുവെളാ വെളുത്തിട്ടാണ്.
ആറ്റ പറഞ്ഞു, “എന്തു പറയാനാ കാക്കേട്ടാ? ഞാനെന്റെ പെണ്ണുമ്പിള്ളേക്കൊണ്ടു തോറ്റു.”
ഇതിനിടെ തീറ്റതേടിപ്പോയിരുന്ന കാക്കച്ചിയും മടങ്ങിയെത്തി. അവൾ കാക്കയുടെ അടുത്തിരുന്ന്, ചുണ്ടിലുണ്ടായിരുന്നത് കാക്കയ്ക്കു കൊടുത്തിട്ട്, ചുണ്ട് ഇരിക്കുന്ന കൊമ്പിലൊന്നുരസി. എന്നിട്ട് ചിറക് വിടർത്തി ഒതുക്കി. എന്നിട്ട് ചോദിച്ചു, “എന്താ ആറ്റക്കുട്ടാ, കാലത്തുതന്നെ വീട്ടുകാരത്തിയേപ്പറ്റി പരാതി?”
“എങ്ങിനെ പരാതി പറയാതിരിക്കും കാക്കേച്ചി? ഈയാണ്ടിൽ ഞാൻ മൂന്നു കൂടുണ്ടാക്കി. ഒരെണ്ണം പോലും അവൾക്ക് പിടിച്ചില്ല. ഭംഗി പോരത്രേ!”
“അതു കൊള്ളാം! ആറ്റക്കൂടിനേക്കാൾ ഭംഗിയുള്ള കൂടെവിടെക്കിട്ടാനാ?” കാക്കച്ചിക്ക് ആശ്ചര്യം, “സത്യം പറയട്ടേ? എനിക്കിരിക്കാൻ പാകത്തിന് വലിപ്പമുള്ള ആറ്റക്കൂടു കിട്ടിയിരുന്നെങ്കിൽ ആയുസ്സിൽ പിന്നെ വേറൊരു കൂട്ടിലേക്കു ഞാൻ തിരിഞ്ഞുനോക്കുക പോലുമില്ല.”
ആറ്റക്കിളിക്ക് സന്തോഷമായി. തന്റെ കലാവിരുത് ശ്രദ്ധിക്കുന്നവരുണ്ട്! കാക്കച്ചിക്കും ഒരു കൂടുണ്ടാക്കി കൊടുക്കാമായിരുന്നു. പക്ഷേ തനിയേ തോന്നുന്നപോലങ്ങു ചെയ്യാനല്ലാതെ വലിപ്പം കൂട്ടാനും മററും തനിക്കറിയില്ലല്ലോ!
ആറ്റക്കിളി കാക്കകളോട് തന്റെ പ്രശ്നമെല്ലാം വിസ്തരിച്ചു പറഞ്ഞു. എത്ര ശ്രദ്ധിച്ചു പാടുപെട്ടുണ്ടാക്കിയിട്ടും ഈയാണ്ടിൽ അവനുണ്ടാക്കിയ കൂടുകൾ അവന്റെ ഇണയ്ക്ക് ഇഷ്ടമാകുന്നില്ല. ഒരാഴ്ചക്കകം നല്ല കൂടുണ്ടാക്കിയില്ലെങ്കിൽ ഈയാണ്ടിൽ മുട്ടയിടുകയില്ലെന്ന വാശിയിലാണിപ്പോൾ. അങ്ങിനെ സംഭവിച്ചാൽ സ്വന്തം കൂട്ടരുടെയിടയിൽ നാണം കെടും. കഴിഞ്ഞ കൊല്ലം വരെ ആണ്ടിൽ ഒരോ കൂടു വീതമേ ഉണ്ടാക്കിയുള്ളു. അപ്പോഴെല്ലാം “ക-മാ” -ന്നൊരക്ഷരം പറയാതെ കയറിയിരുന്നവളാ. ഇക്കൊല്ലം എന്തു ഭൂതബാധയാണ് അവൾക്കെന്നറിഞ്ഞുകൂടാ.
കുറേ നേരത്തെ ചർച്ചയ്ക്കു ശേഷം കാക്കച്ചി പറഞ്ഞു, “ആട്ടെ, ഞാൻ ആറ്റപ്പെണ്ണിനോടൊന്നു സംസാരിച്ചുനോക്കട്ടെ. അവളുടെ മനസ്സിലെന്താണെന്ന് അറിയണ്ടേ?”
“അതു നല്ലതാ!” കാക്ക അവളുടെ അഭിപ്രായം ശരിവച്ചു.
ആറ്റപ്പെണ്ണിനെത്തേടി കാക്കച്ചി പുറപ്പെട്ടപ്പോൾ ആറ്റക്കിളി പറഞ്ഞു, “ഞാൻ പരാതി പറഞ്ഞെന്നൊന്നും അവളറിയരുതു കേട്ടോ. അല്ലെങ്കിൽപ്പിന്നെ അതും കൂടെ പറഞ്ഞു വഴക്കാവും.”
“അതു പിന്നെ എനിക്കറിഞ്ഞുകൂടേ അനിയാ?” കാക്കച്ചി പറക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു, “ഞാൻ സൂക്ഷിച്ചോളാം.”
പറന്നകന്ന കാക്കച്ചിയെ അഭിമാനത്തോടെ നോക്കിക്കൊണ്ട് കാക്ക പറഞ്ഞു, “അവളു മിടുക്കിയാ. നിന്റെ പ്രശ്നം തീർന്നു എന്നു തന്നെ കണക്കു കൂട്ടിക്കോ.”
“ചേട്ടൻ ഭാഗ്യവാനാ.” ആറ്റക്കിളി ദീർഘനിശ്വാസത്തോടെ പറഞ്ഞു.
തിരിച്ചെത്തിയ കാക്കച്ചിയുടെ വരവിൽത്തന്നെ ഒരു വിജയഭാവമുണ്ടായിരുന്നു. അവൾ പറഞ്ഞു, “അനിയന്റെ പ്രശ്നത്തിന് പരിഹാരമുണ്ട്.”
“അവളെന്തു പറഞ്ഞു? ഉണ്ടാക്കിയ കൂടുതന്നെ മതിയെന്നു സമ്മതിച്ചോ?”
“ഏയ്! ഞങ്ങളു പെണ്ണുങ്ങളങ്ങനെ ചുമ്മാ പറയുന്നോരല്ല. മിനിട്ടിനു മിനിട്ടിന് അഭിപ്രായം മാറ്റുകയുമില്ല. അനിയൻ ഒരു കൂടുകൂടി ഉണ്ടാകണം.”
“ഒന്നല്ല രണ്ടു വേണമെങ്കിൽ ഉണ്ടാക്കാം. പക്ഷേ അത് അവൾക്ക് ഇഷ്ടപ്പെടാതിരുന്നാൽ?” “അതോർത്തു വിഷമിക്കേണ്ടനിയാ” കാക്കച്ചി പറഞ്ഞു, “ഇനി ഉണ്ടാക്കുന്ന കൂട് അവൾക്ക് ഇഷ്ടപ്പെടാനുള്ള വിദ്യ പറഞ്ഞുതരാം.”
“പറഞ്ഞുതന്നിട്ടെന്താ കാര്യം ചേച്ചീ?” പിന്നെയും ആറ്റക്കിളിക്ക് ആശയക്കുഴപ്പം തന്നെ. “തനിയേ തോന്നുന്നതുപോലെ ചെയ്യാനല്ലാതെ പരിഷ്കാരമൊന്നും വരുത്താൻ എനിക്കറിഞ്ഞുകൂടാ. ഈയാണ്ടിൽ പണുത മൂന്നു കൂടും തൊട്ടപ്പുറത്തെ കൊമ്പിലെ കുഞ്ഞാറ്റയുണ്ടാക്കിയ കൂടുപോലെ പരിഷ്കരിച്ചുണ്ടാക്കാൻ കിണഞ്ഞു ശ്രമിച്ചതാ. പക്ഷേ കാര്യമൊന്നും ഉണ്ടായില്ല.”
കാക്കച്ചി വലത്തെ ചിറകിലെ രണ്ടു തൂവലുകൾ കൊക്കുകൊണ്ടു ചീകിയൊതുക്കിയിട്ടു പറഞ്ഞു, “അറിയാം. കൂടുണ്ടാക്കാൻ മിടുക്കുണ്ടായാൽ മാത്രം പോരാ. അല്പം പക്ഷിമനഃശാസ്ത്രം കൂടെ മനസ്സിലാക്കണം. അനിയനു പറ്റിയ തെറ്റ് ഇപ്പറഞ്ഞതു തന്നെ. ആ കുഞ്ഞാറ്റയുണ്ടാക്കിയ കൂട് കെങ്കേമമാണ്. അതിന്റെ തൊട്ടടുത്തു കൊണ്ടുപോയി കൂടു വച്ചതേ അബദ്ധമായി. സ്വന്തം വീട് അയല്ക്കാരന്റേതിനേക്കാൾ മോശമായി കണ്ടാൽ ആർക്കെങ്കിലും സഹിക്കുമോ? പ്രത്യേകിച്ച് പെണ്ണുങ്ങൾക്ക്.”
അപ്പോഴാണ് ആറ്റക്കിളിയുടെ ബുദ്ധി തെളിഞ്ഞത്. അവൻ പറഞ്ഞു, “ഛേ! എന്റെ തലയ്ക്കകത്തും തൂവൽ തന്നെയാന്നാ തോന്നുന്നത്. അല്ലെങ്കിൽ ഇക്കാര്യം ഓർക്കില്ലായിരുന്നോ? വേറേ ആരുടെയും കൂടില്ലാത്തിടത്തു പോയി കൂടുണ്ടാക്കിക്കളയാം. ഏതായാലും ചേച്ചിയെ കണ്ടതു നന്നായി. എന്നാലിനി പിന്നെക്കാണാം.”
കവിണിൽ നിന്നും തൊടുത്തുവിട്ട കല്ലുപോലെ ആറ്റക്കിളി പറന്നു പോകുന്നതു നോക്കി കാക്ക പറഞ്ഞു, “എന്നാലും നീയാളു മിടുക്കിയാണല്ലോടീ!”
“പിന്നല്ലാതെ” തലചരിച്ച് കാക്കയെ നോക്കിയിട്ട് അവൾ പറഞ്ഞു, “ഇപ്പഴേ മനസ്സിലായുളളൂ !”

1 അഭിപ്രായം: