2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

നാട്യപ്രധാനം ...

നാട്ടിൻ പുറത്തുകൂടി നഗരത്തിലേയ്ക്കുപോകുന്ന പാസഞ്ചർ വണ്ടിയിൽ രാവിലെയായതിനാൽ സാമാന്യം തിരക്കുണ്ടായിരുന്നു.
യാത്രക്കാരുടെ കൂട്ടത്തിൽ ഒരാൾ, പരിഷ്കൃതവേഷം ധരിച്ച ചെറുപ്പക്കാരൻ, തന്റെ മിടുക്കു കാട്ടി മറ്റു യാത്രക്കാരെ രസിപ്പിക്കാൻ അയാൾ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. തനിക്കറിഞ്ഞുകൂടാത്തതായി ഒന്നുമില്ലെന്ന ഭാവം!
അവരിൽ ഒരാളൊഴിച്ചെല്ലാവരും ഈ ചെറുപ്പക്കാരന്റെ വാചകമടിയിൽ രസിച്ചിരിക്കയായിരുന്നു. ശ്രദ്ധിക്കാതെയിരുന്നിരുന്നയാൾ കാഴ്ചയിൽ നാട്ടിൻപുറത്തുകാരെണെന്ന് തോന്നിക്കുന്ന ഒരു മദ്ധ്യവയസ്കനായിരുന്നു. ആ ഗ്രാമീണനാകട്ടെ, ചെറുപ്പക്കാരനെ ശ്രദ്ധിക്കാതെ “ഞാനൊരു പാവമാണേ” എന്ന മട്ടിൽ ഇരിക്കുകയായിരുന്നു. അയാളെപ്പറ്റിയും ചെറുപ്പക്കാരൻ ഇടയ്ക്കിടെ ചില ഫലിതപ്രയോഗങ്ങൾ നടത്തി. മറ്റു യാത്രക്കാർ അതൊക്കെ കേട്ട് ചിരിക്കുകയും, ഗ്രാമീണനെ പരിഹാസപൂർവ്വം നോക്കുകയും ചെയ്തു.
കുറേനേരം ഈ പരിഹാസം സഹിച്ചൗകഴിഞ്ഞപ്പോൾ ഇവനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല എന്ന് ഗ്രാമീണനു തോന്നി. അയാൾ ചെറുപ്പക്കാരനോടു പറഞ്ഞു,
“ആട്ടെ സാറേ, നമുക്കൊന്നു മത്സരിക്കാം; ചോദ്യോത്തരം വഴി. എന്റെ ചോദ്യത്തിന് സാറിനുത്തരമില്ലെങ്കിൽ എനിക്ക് നൂറു രൂപ തരണം. ഞാൻ ഉത്തരം പറഞ്ഞില്ലെങ്കിൽ അമ്പതുരൂപ സാറിനു തരും. സമ്മതിച്ചോ?”
“അതെന്തിനാ അങ്ങിനെ ഒരു വ്യത്യാസം.”
“തുല്യരല്ലാത്തവർ തമ്മിൽ മത്സരിക്കുമ്പോൾ ഹാൻഡിക്കാപ്പ് വേണ്ടേ? കുതിരപ്പന്തയത്തിലും മറ്റുമുള്ളതുപോലെ.”
ഗ്രാമീണൻ താനുദ്ദേശിച്ചത്ര വിവരം കെട്ടയാളല്ലെന്നു മനസ്സിലായെങ്കിലും, പിന്തിരിഞ്ഞാൽ തന്റെ വിലകെടുമല്ലോ എന്നോർത്ത് ചെറുപ്പക്കാരൻ സമ്മതിച്ചു. “ശരി, നിങ്ങൾ തന്നെ ആദ്യം ചോദിച്ചോളൂ.”
ഗ്രാമീണൻ ചോദിച്ചു, “ഇരിക്കുമ്പോൾ രണ്ടും, കിടക്കുമ്പോൾ മൂന്നും, നടക്കുമ്പോൾ നാലും കാലുള്ള ജീവി ഏതാണ്?”
ചെറുപ്പക്കാരൻ കുഴങ്ങി. അങ്ങനെ ഒരു ജീവി ഉണ്ടാവില്ല തീർച്ച. അപ്പോൾ കുടുക്കുചോദ്യമാണ്. പക്ഷേ വളരെ ആലോചിച്ചിട്ടും ഉത്തരം തോന്നിയില്ല. സദസ്യരുടെയിടയിൽ തന്നേപ്പറ്റി പരിഹാസം വർദ്ധിക്കുന്നത് മനസ്സിലാക്കി അയാൾ ഒന്നും പറയാതെ നൂറുരൂപയെടുത്ത് ഗ്രാമീണനു കൊടുത്തു.
സദസ്സ് പൊട്ടിച്ചിരിച്ചു. പക്ഷേ ചിരി പെട്ടെന്നടക്കി.
ശരിയുത്തരം കേൾക്കാൻ അവർക്കുമുണ്ടായിരുന്നു കൗതുകം.

ഗ്രാമീണൻ നൂറിന്റെ നോട്ട് കീശയിലിട്ടു.
ഒരു അമ്പതുരൂപാനോട്ടെടുത്ത് തിരിയെ നീട്ടിക്കൊണ്ടു പറഞ്ഞു,”എനിക്കുമുത്തരമില്ല. അതുകൊണ്ടിതാ ഞാൻ പറഞ്ഞ തുക.”
തുടർന്നുണ്ടായ കൂട്ടച്ചിരി അടങ്ങിയപ്പോഴേയ്ക്കും ചെറുപ്പക്കാരൻ മറ്റൊരു ബോഗിയിലേയ്ക്കു പോയിക്കഴിഞ്ഞിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ