2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

കാക്കക്കുഞ്ഞൊരു കൊക്കാകാം

വളരെ പ്രസിദ്ധനായ ഒരു ജനനേതാവുണ്ടായിരുന്നു, തങ്കപ്പൻ.
അദ്ദേഹം ജനിച്ചത് പാവപ്പെട്ട ഒരു ചുമട്ടുകാരന്റെ മകനായിട്ടായിരുന്നു.
എന്നാൽ ബുദ്ധിശക്തിയും കഠിനാധ്വാനവും കൊണ്ട് എല്ലാവർക്കും പ്രിയങ്കരനായ ഒരു നേതാവായി. ഒടുവിൽ മന്ത്രിസ്ഥാനം വരെ അദ്ദേഹത്തിനെ തേടിയെത്തി.
രാജ്യത്തെമ്പാടുമുള്ളവർ ബഹുമാനിച്ചെങ്കിലും സ്വന്തം ഗ്രാമത്തിൽ അസൂയക്കാർ പലരുമുണ്ടായിരുന്നു. അക്കൂട്ടരുടെ നേതാവോ തങ്കപ്പന്റെ ഒരു പഴയ സഹപാഠി, കുട്ടപ്പൻ.
ഒപ്പം പാഠിച്ചിരുന്ന കാലത്തേ ആരംഭിച്ച കുശുമ്പ്. തരം കിട്ടുന്നിടത്തു വച്ചെല്ലാം നേതാവിനെ ‘ചുമട്ടുകാരൻ’ എന്നു വിളിക്കുക അയാളുടെ പതിവായിരുന്നു.
തന്റെ ചെറുപ്പത്തിലെ ഇല്ലായ്മകളെപ്പറ്റി തങ്കപ്പന് തീരെ പോരായ്മ തോന്നിയിരുന്നില്ല. എന്നാലും കുട്ടപ്പന്റെ തോന്നിവാസം ഒന്നടക്കടണമെന്ന് തോന്നാതിരുന്നില്ല.
സ്വന്തം ഗ്രാമത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തി നേതാവൊരിക്കൽ.
സദസ്സു കലക്കാനുള്ള ഉദ്ദേശത്തോടെ കുട്ടപ്പനും കൂട്ടുകാരും പിൻനിരയിൽ ഹാജർ. മദ്യപാനം അധികമായതിനാൽ നേരേ നിൽക്കാൻ തന്നെ മിക്കവർക്കും സാധിക്കുന്നുണ്ടായിരുന്നില്ല. സ്ഥലത്തെ പോലീസ് മേധാവിക്ക് കഥകളൊക്കെ അറിയാമായിരുന്നു.
അയാൾ നേതാവിനോടു പറഞ്ഞു, “സാറൊന്നു മൂളിയാൽ മതി, അവന്മാരെയൊക്കെ ഞാൻ മര്യാദ പഠിപ്പിച്ചോളാം.”
“അതു വേണ്ടെടോ! ഒന്നുമല്ലെങ്കിലും കൂടെപ്പഠിച്ചയാളല്ലേ? ഞാനായിട്ടു തല്ലിച്ചെന്ന പേരുദോഷം വേണ്ട. വേറേ വഴി ഞാൻ കണ്ടിട്ടുണ്ട്.”
നേതാവു സംസാരിക്കാൻ തുടങ്ങിയപ്പോൾ അതു തടസ്സപ്പെടുത്തിക്കൊണ്ട് കുട്ടപ്പൻ വിളിച്ചുകൂവി, “നിർത്തെടാ. നീയെന്തിനാടാ ഈ നേതാവു വേഷം കെട്ടിയത്? നിന്റെ അച്ചൻ കൂലിവേലപ്പനെപ്പോലെ ചുമടെടുത്തു നടന്നാൽ പോരാരുന്നോ?”
കാത്തിരുന്നു കിട്ടിയ സന്ദർഭം നേതാവു പാഴാക്കിയില്ല. അദ്ദേഹം ശാന്തസ്വരത്തിൽ പറഞ്ഞു, “സുഹൃത്തേ കുടുംബപാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ എല്ലാവർക്കും സാധിച്ചെന്നു വരില്ല. താങ്കളുടെ കാര്യം തന്നെ എടുക്കാം. താങ്കളുടെ അപ്പൻ തികച്ചും പൊതുജനസമ്മതിയുള്ള നല്ലൊരു മനുഷ്യനായിരുന്നല്ലോ! എന്നെപ്പോലെ എത്രയോ സാധുക്കളെ സഹായിച്ച മഹാമനസ്കൻ! ആയുസ്സിലൊരിക്കലും, ഒരു പരാതി കൊടുക്കാൻ പോലും പോലീസ് സ്റ്റേഷന്റെ പടി കയറാത്ത ആൾ. എന്നാൽ താങ്കളങ്ങനെയാണോ? ഇവിടത്തെ പോലീസ് സ്റ്റേഷനിലെ കേഡി ലിസ്റ്റിൽ ആദ്യത്തെ പേര് മാണിമകൻ കുട്ടപ്പൻ ആണെന്ന് ഈ നാട്ടുകാർക്കൊക്കെ അറിയാം.
കുശുമ്പൻ കുട്ടപ്പൻ കൂടുതൽ വഷളാകുന്നതിനു മുമ്പ് കൂട്ടുകാർ അവനെ പിടിച്ചുകൊണ്ടുപോയി.

1 അഭിപ്രായം: