2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ജാത്യാലുള്ളതു ...

വെള്ളക്കാർ ഭരിച്ചിരുന്ന കാലം.
ഉയർന്ന അധികാരിയായിരുന്ന മണ്ട്രോ സായിപ്പ് തന്റെ പിറന്നാഘോഷങ്ങളിൽ പങ്കെടുക്കാൻ നാട്ടുകാരിൽ പലരേയും ക്ഷണിച്ചിരുന്നു. ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ വർക്കിമാഷും ഉണ്ടായിരുന്നു. സായിപ്പിന് നാട്ടുഭാഷയും സമ്പ്രദായങ്ങളും പറഞ്ഞുകൊടുക്കുന്ന ട്യൂഷൻ മാസ്റ്ററായിരുന്നു വർക്കി മാഷ്. പണ്ഡിതനും സരസനുമായിരുന്നെങ്കിലും ആർഭാടം തൊട്ടുതീണ്ടാത്തയാളായിരുന്നു അദ്ദേഹം.
വിരുന്നിൽ പങ്കെടുത്ത മറ്റു തദ്ദേശീയരെല്ലാം “തനി സായിപ്പ”ന്മാരായി വേഷമിട്ടായിരുന്നു പുറപ്പാട്; ഷൂസ്, ട്രൗസർ, കോട്ട്, തൊപ്പി, ആവശ്യമില്ലെങ്കിലും വാക്കിങ് സ്റ്റിക്...
തൂവെള്ള ഒറ്റമുണ്ടും മുറിക്കയ്യൻ ഷർട്ടും രണ്ടാം മുണ്ടുമണിഞ്ഞ് വന്ന വർക്കിസാറിനെക്കണ്ട് അവരെല്ലാം നെറ്റി ചുളിച്ചു. “എന്തു പഠിപ്പുണ്ടായിട്ടെന്താ? ജാത്യാലുള്ള പിച്ചത്തരം തൂത്താൽ പോവില്ലല്ലോ!” എന്നും മറ്റും മാഷിനു കേൾക്കാൻ പാകത്തിൽ അവർ പറയുന്നുണ്ടായിരുന്നു.
അദ്ദേഹം അതൊന്നും കേട്ട ഭാവം പോലും നടിച്ചില്ല.
അഭിനന്ദനപ്രഭാഷണം നടത്തിയ ഒരു “നാടൻ സായിപ്പ്” മാഷിനെ കണക്കിലേറെ കളിയാക്കി. നേരിട്ടു പറഞ്ഞില്ലെങ്കിലും ആർക്കും മനസ്സിലാവുന്ന മട്ടിലായിരുന്നു വിമർശനം. ആതിഥേയന്റെ നിലയും വിലയും നിലയും അനുസരിച്ച് വസ്ത്രധാരണം ചെയ്യാത്ത ഔചിത്യക്കുറവിനെപ്പറ്റി അയാൾ പലതും പറഞ്ഞു.
തന്റെ നാട്ടുകാരിൽ ചിലരുടെ ഈത്തരം അവിവേകത്തിന് താൻ സായിപ്പിനോടു മാപ്പു ചോദിക്കുന്നു എന്നു പറഞ്ഞാണ് അയാൾ അവസാനിപ്പിച്ചത്.
അയാളുടെ പ്രഭാഷണം പൊട്ട ഇംഗ്ലീഷിലായിരുന്നു. മുക്കിയും മൂളിയുമാണ് അയാൾ പറഞ്ഞതെങ്കിലും സദസ്യർ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. മാന്യന്മാരെ കളിയാക്കുന്നതു കേട്ടാൽ രസം കയറുന്ന പിൻതിരിപ്പന്മാർ എവിടെയുമുണ്ടല്ലോ! അവിടെ നടന്നതിന്റെ പൊരുളൊന്നും മനസ്സിലാകാത്ത ഭാവത്തിലിരുന്നു മാഷ്.
കുറെക്കഴിഞ്ഞ് അഭിനന്ദനപ്രഭാഷണത്തിനായി മാഷിന്റെ ഊഴമായി. മാഷ് സംസാരിക്കാൻ എഴുന്നേറ്റപ്പോഴും സദസ്സിൽ പലർക്കും ചിരിപൊട്ടുന്നുണ്ടായിരുന്നു. അതൊന്നും കാണാത്ത ഭാവത്തിൽ മാഷ് ആരംഭിച്ചു. ലളിതഗംഭീരമായ ഇംഗ്ലീഷ്. സായിപ്പിനെ മലയാളം പഠിപ്പിച്ചതിനൊപ്പം മാഷ് തന്റെ ഇംഗ്ലിഷ്‌പാടവം വർദ്ധിപ്പിച്ചിരുന്നത് നാട്ടുകാർക്കറിയാമായിരുന്നില്ല. മാഷ് ആദ്യമായി സായിപ്പിന് ജന്മദിനാശംസകളോടൊപ്പം ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നു. സമൂഹത്തിലെ ഉന്നതന്മാരോടൊപ്പം തന്നെയും ക്ഷണിച്ചതിനു നന്ദി പറഞ്ഞു.
മാഷ് തുടർന്നു, “എന്റെ ലളിതമായ നാടൻ വേഷം അഭിവന്ദ്യനായ ആതിഥേയന്റെ സൗന്ദര്യബോധത്തിനും പ്രൗഢിക്കും ഇണങ്ങാത്തതാണെന്നറിയാം. അതു മൂലം അദ്ദേഹത്തിന് ചിലരുടെ വിമർശനവും നേരിടേണ്ടി വന്നതിന് ക്ഷമാപണം. പക്ഷേ ഒന്നു പറഞ്ഞുകൊള്ളട്ടെ. എന്റെ അനാസ്ഥ മനഃപൂർവ്വമല്ല. അവസരത്തിനൊത്തുള്ള വേഷമിടാൻ ഞാനും ആഗ്രഹിച്ചതാണ്. ഈ ഒരവസരത്തിനു വേണ്ടി മാത്രം വലിയതുക മുടക്കി പാശ്ചാത്യവസ്ത്രം വാങ്ങാൻ ഇവിടെയുള്ള മിക്ക നാട്ടുകാരേയും പോലെ എനിക്കും വഴിയില്ല. അവരെല്ലാം ചെയ്തതു പോലെ വാടകയ്ക്കു വസ്ത്രങ്ങൾ വാങ്ങാൻ ഞാനും പോയിരുന്നു. പക്ഷേ അല്പം വൈകിപ്പോയി. ഞാൻ ചെന്നപ്പോഴേയ്ക്കും അലക്കുകാരന്റെ പക്കലുള്ള കോട്ടും സൂട്ടുമൊക്കെ ഓരോരുത്തർ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ഞാൻ സ്വന്തം വസ്ത്രം ധരിച്ച് വന്നത്. സായിപ്പും എന്റെ പ്രിയപ്പെട്ട നാട്ടുകാരും പൊറുക്കണം.“
നാടൻ സായിപ്പന്മാരുടെ അവസ്ഥയെന്തായെന്ന് പറയേണ്ടതില്ലല്ലോ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ