വാക്ചാതുരി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാക്ചാതുരി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഓഗസ്റ്റ് 11, ശനിയാഴ്‌ച

ജാത്യാലുള്ളതു ...

വെള്ളക്കാർ ഭരിച്ചിരുന്ന കാലം.
ഉയർന്ന അധികാരിയായിരുന്ന മണ്ട്രോ സായിപ്പ് തന്റെ പിറന്നാഘോഷങ്ങളിൽ പങ്കെടുക്കാൻ നാട്ടുകാരിൽ പലരേയും ക്ഷണിച്ചിരുന്നു. ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ വർക്കിമാഷും ഉണ്ടായിരുന്നു. സായിപ്പിന് നാട്ടുഭാഷയും സമ്പ്രദായങ്ങളും പറഞ്ഞുകൊടുക്കുന്ന ട്യൂഷൻ മാസ്റ്ററായിരുന്നു വർക്കി മാഷ്. പണ്ഡിതനും സരസനുമായിരുന്നെങ്കിലും ആർഭാടം തൊട്ടുതീണ്ടാത്തയാളായിരുന്നു അദ്ദേഹം.
വിരുന്നിൽ പങ്കെടുത്ത മറ്റു തദ്ദേശീയരെല്ലാം “തനി സായിപ്പ”ന്മാരായി വേഷമിട്ടായിരുന്നു പുറപ്പാട്; ഷൂസ്, ട്രൗസർ, കോട്ട്, തൊപ്പി, ആവശ്യമില്ലെങ്കിലും വാക്കിങ് സ്റ്റിക്...
തൂവെള്ള ഒറ്റമുണ്ടും മുറിക്കയ്യൻ ഷർട്ടും രണ്ടാം മുണ്ടുമണിഞ്ഞ് വന്ന വർക്കിസാറിനെക്കണ്ട് അവരെല്ലാം നെറ്റി ചുളിച്ചു. “എന്തു പഠിപ്പുണ്ടായിട്ടെന്താ? ജാത്യാലുള്ള പിച്ചത്തരം തൂത്താൽ പോവില്ലല്ലോ!” എന്നും മറ്റും മാഷിനു കേൾക്കാൻ പാകത്തിൽ അവർ പറയുന്നുണ്ടായിരുന്നു.
അദ്ദേഹം അതൊന്നും കേട്ട ഭാവം പോലും നടിച്ചില്ല.
അഭിനന്ദനപ്രഭാഷണം നടത്തിയ ഒരു “നാടൻ സായിപ്പ്” മാഷിനെ കണക്കിലേറെ കളിയാക്കി. നേരിട്ടു പറഞ്ഞില്ലെങ്കിലും ആർക്കും മനസ്സിലാവുന്ന മട്ടിലായിരുന്നു വിമർശനം. ആതിഥേയന്റെ നിലയും വിലയും നിലയും അനുസരിച്ച് വസ്ത്രധാരണം ചെയ്യാത്ത ഔചിത്യക്കുറവിനെപ്പറ്റി അയാൾ പലതും പറഞ്ഞു.
തന്റെ നാട്ടുകാരിൽ ചിലരുടെ ഈത്തരം അവിവേകത്തിന് താൻ സായിപ്പിനോടു മാപ്പു ചോദിക്കുന്നു എന്നു പറഞ്ഞാണ് അയാൾ അവസാനിപ്പിച്ചത്.
അയാളുടെ പ്രഭാഷണം പൊട്ട ഇംഗ്ലീഷിലായിരുന്നു. മുക്കിയും മൂളിയുമാണ് അയാൾ പറഞ്ഞതെങ്കിലും സദസ്യർ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. മാന്യന്മാരെ കളിയാക്കുന്നതു കേട്ടാൽ രസം കയറുന്ന പിൻതിരിപ്പന്മാർ എവിടെയുമുണ്ടല്ലോ! അവിടെ നടന്നതിന്റെ പൊരുളൊന്നും മനസ്സിലാകാത്ത ഭാവത്തിലിരുന്നു മാഷ്.
കുറെക്കഴിഞ്ഞ് അഭിനന്ദനപ്രഭാഷണത്തിനായി മാഷിന്റെ ഊഴമായി. മാഷ് സംസാരിക്കാൻ എഴുന്നേറ്റപ്പോഴും സദസ്സിൽ പലർക്കും ചിരിപൊട്ടുന്നുണ്ടായിരുന്നു. അതൊന്നും കാണാത്ത ഭാവത്തിൽ മാഷ് ആരംഭിച്ചു. ലളിതഗംഭീരമായ ഇംഗ്ലീഷ്. സായിപ്പിനെ മലയാളം പഠിപ്പിച്ചതിനൊപ്പം മാഷ് തന്റെ ഇംഗ്ലിഷ്‌പാടവം വർദ്ധിപ്പിച്ചിരുന്നത് നാട്ടുകാർക്കറിയാമായിരുന്നില്ല. മാഷ് ആദ്യമായി സായിപ്പിന് ജന്മദിനാശംസകളോടൊപ്പം ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നു. സമൂഹത്തിലെ ഉന്നതന്മാരോടൊപ്പം തന്നെയും ക്ഷണിച്ചതിനു നന്ദി പറഞ്ഞു.
മാഷ് തുടർന്നു, “എന്റെ ലളിതമായ നാടൻ വേഷം അഭിവന്ദ്യനായ ആതിഥേയന്റെ സൗന്ദര്യബോധത്തിനും പ്രൗഢിക്കും ഇണങ്ങാത്തതാണെന്നറിയാം. അതു മൂലം അദ്ദേഹത്തിന് ചിലരുടെ വിമർശനവും നേരിടേണ്ടി വന്നതിന് ക്ഷമാപണം. പക്ഷേ ഒന്നു പറഞ്ഞുകൊള്ളട്ടെ. എന്റെ അനാസ്ഥ മനഃപൂർവ്വമല്ല. അവസരത്തിനൊത്തുള്ള വേഷമിടാൻ ഞാനും ആഗ്രഹിച്ചതാണ്. ഈ ഒരവസരത്തിനു വേണ്ടി മാത്രം വലിയതുക മുടക്കി പാശ്ചാത്യവസ്ത്രം വാങ്ങാൻ ഇവിടെയുള്ള മിക്ക നാട്ടുകാരേയും പോലെ എനിക്കും വഴിയില്ല. അവരെല്ലാം ചെയ്തതു പോലെ വാടകയ്ക്കു വസ്ത്രങ്ങൾ വാങ്ങാൻ ഞാനും പോയിരുന്നു. പക്ഷേ അല്പം വൈകിപ്പോയി. ഞാൻ ചെന്നപ്പോഴേയ്ക്കും അലക്കുകാരന്റെ പക്കലുള്ള കോട്ടും സൂട്ടുമൊക്കെ ഓരോരുത്തർ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ഞാൻ സ്വന്തം വസ്ത്രം ധരിച്ച് വന്നത്. സായിപ്പും എന്റെ പ്രിയപ്പെട്ട നാട്ടുകാരും പൊറുക്കണം.“
നാടൻ സായിപ്പന്മാരുടെ അവസ്ഥയെന്തായെന്ന് പറയേണ്ടതില്ലല്ലോ!

നാട്യപ്രധാനം ...

നാട്ടിൻ പുറത്തുകൂടി നഗരത്തിലേയ്ക്കുപോകുന്ന പാസഞ്ചർ വണ്ടിയിൽ രാവിലെയായതിനാൽ സാമാന്യം തിരക്കുണ്ടായിരുന്നു.
യാത്രക്കാരുടെ കൂട്ടത്തിൽ ഒരാൾ, പരിഷ്കൃതവേഷം ധരിച്ച ചെറുപ്പക്കാരൻ, തന്റെ മിടുക്കു കാട്ടി മറ്റു യാത്രക്കാരെ രസിപ്പിക്കാൻ അയാൾ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. തനിക്കറിഞ്ഞുകൂടാത്തതായി ഒന്നുമില്ലെന്ന ഭാവം!
അവരിൽ ഒരാളൊഴിച്ചെല്ലാവരും ഈ ചെറുപ്പക്കാരന്റെ വാചകമടിയിൽ രസിച്ചിരിക്കയായിരുന്നു. ശ്രദ്ധിക്കാതെയിരുന്നിരുന്നയാൾ കാഴ്ചയിൽ നാട്ടിൻപുറത്തുകാരെണെന്ന് തോന്നിക്കുന്ന ഒരു മദ്ധ്യവയസ്കനായിരുന്നു. ആ ഗ്രാമീണനാകട്ടെ, ചെറുപ്പക്കാരനെ ശ്രദ്ധിക്കാതെ “ഞാനൊരു പാവമാണേ” എന്ന മട്ടിൽ ഇരിക്കുകയായിരുന്നു. അയാളെപ്പറ്റിയും ചെറുപ്പക്കാരൻ ഇടയ്ക്കിടെ ചില ഫലിതപ്രയോഗങ്ങൾ നടത്തി. മറ്റു യാത്രക്കാർ അതൊക്കെ കേട്ട് ചിരിക്കുകയും, ഗ്രാമീണനെ പരിഹാസപൂർവ്വം നോക്കുകയും ചെയ്തു.
കുറേനേരം ഈ പരിഹാസം സഹിച്ചൗകഴിഞ്ഞപ്പോൾ ഇവനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല എന്ന് ഗ്രാമീണനു തോന്നി. അയാൾ ചെറുപ്പക്കാരനോടു പറഞ്ഞു,
“ആട്ടെ സാറേ, നമുക്കൊന്നു മത്സരിക്കാം; ചോദ്യോത്തരം വഴി. എന്റെ ചോദ്യത്തിന് സാറിനുത്തരമില്ലെങ്കിൽ എനിക്ക് നൂറു രൂപ തരണം. ഞാൻ ഉത്തരം പറഞ്ഞില്ലെങ്കിൽ അമ്പതുരൂപ സാറിനു തരും. സമ്മതിച്ചോ?”
“അതെന്തിനാ അങ്ങിനെ ഒരു വ്യത്യാസം.”
“തുല്യരല്ലാത്തവർ തമ്മിൽ മത്സരിക്കുമ്പോൾ ഹാൻഡിക്കാപ്പ് വേണ്ടേ? കുതിരപ്പന്തയത്തിലും മറ്റുമുള്ളതുപോലെ.”
ഗ്രാമീണൻ താനുദ്ദേശിച്ചത്ര വിവരം കെട്ടയാളല്ലെന്നു മനസ്സിലായെങ്കിലും, പിന്തിരിഞ്ഞാൽ തന്റെ വിലകെടുമല്ലോ എന്നോർത്ത് ചെറുപ്പക്കാരൻ സമ്മതിച്ചു. “ശരി, നിങ്ങൾ തന്നെ ആദ്യം ചോദിച്ചോളൂ.”
ഗ്രാമീണൻ ചോദിച്ചു, “ഇരിക്കുമ്പോൾ രണ്ടും, കിടക്കുമ്പോൾ മൂന്നും, നടക്കുമ്പോൾ നാലും കാലുള്ള ജീവി ഏതാണ്?”
ചെറുപ്പക്കാരൻ കുഴങ്ങി. അങ്ങനെ ഒരു ജീവി ഉണ്ടാവില്ല തീർച്ച. അപ്പോൾ കുടുക്കുചോദ്യമാണ്. പക്ഷേ വളരെ ആലോചിച്ചിട്ടും ഉത്തരം തോന്നിയില്ല. സദസ്യരുടെയിടയിൽ തന്നേപ്പറ്റി പരിഹാസം വർദ്ധിക്കുന്നത് മനസ്സിലാക്കി അയാൾ ഒന്നും പറയാതെ നൂറുരൂപയെടുത്ത് ഗ്രാമീണനു കൊടുത്തു.
സദസ്സ് പൊട്ടിച്ചിരിച്ചു. പക്ഷേ ചിരി പെട്ടെന്നടക്കി.
ശരിയുത്തരം കേൾക്കാൻ അവർക്കുമുണ്ടായിരുന്നു കൗതുകം.

ഗ്രാമീണൻ നൂറിന്റെ നോട്ട് കീശയിലിട്ടു.
ഒരു അമ്പതുരൂപാനോട്ടെടുത്ത് തിരിയെ നീട്ടിക്കൊണ്ടു പറഞ്ഞു,”എനിക്കുമുത്തരമില്ല. അതുകൊണ്ടിതാ ഞാൻ പറഞ്ഞ തുക.”
തുടർന്നുണ്ടായ കൂട്ടച്ചിരി അടങ്ങിയപ്പോഴേയ്ക്കും ചെറുപ്പക്കാരൻ മറ്റൊരു ബോഗിയിലേയ്ക്കു പോയിക്കഴിഞ്ഞിരുന്നു.

കാക്കക്കുഞ്ഞൊരു കൊക്കാകാം

വളരെ പ്രസിദ്ധനായ ഒരു ജനനേതാവുണ്ടായിരുന്നു, തങ്കപ്പൻ.
അദ്ദേഹം ജനിച്ചത് പാവപ്പെട്ട ഒരു ചുമട്ടുകാരന്റെ മകനായിട്ടായിരുന്നു.
എന്നാൽ ബുദ്ധിശക്തിയും കഠിനാധ്വാനവും കൊണ്ട് എല്ലാവർക്കും പ്രിയങ്കരനായ ഒരു നേതാവായി. ഒടുവിൽ മന്ത്രിസ്ഥാനം വരെ അദ്ദേഹത്തിനെ തേടിയെത്തി.
രാജ്യത്തെമ്പാടുമുള്ളവർ ബഹുമാനിച്ചെങ്കിലും സ്വന്തം ഗ്രാമത്തിൽ അസൂയക്കാർ പലരുമുണ്ടായിരുന്നു. അക്കൂട്ടരുടെ നേതാവോ തങ്കപ്പന്റെ ഒരു പഴയ സഹപാഠി, കുട്ടപ്പൻ.
ഒപ്പം പാഠിച്ചിരുന്ന കാലത്തേ ആരംഭിച്ച കുശുമ്പ്. തരം കിട്ടുന്നിടത്തു വച്ചെല്ലാം നേതാവിനെ ‘ചുമട്ടുകാരൻ’ എന്നു വിളിക്കുക അയാളുടെ പതിവായിരുന്നു.
തന്റെ ചെറുപ്പത്തിലെ ഇല്ലായ്മകളെപ്പറ്റി തങ്കപ്പന് തീരെ പോരായ്മ തോന്നിയിരുന്നില്ല. എന്നാലും കുട്ടപ്പന്റെ തോന്നിവാസം ഒന്നടക്കടണമെന്ന് തോന്നാതിരുന്നില്ല.
സ്വന്തം ഗ്രാമത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തി നേതാവൊരിക്കൽ.
സദസ്സു കലക്കാനുള്ള ഉദ്ദേശത്തോടെ കുട്ടപ്പനും കൂട്ടുകാരും പിൻനിരയിൽ ഹാജർ. മദ്യപാനം അധികമായതിനാൽ നേരേ നിൽക്കാൻ തന്നെ മിക്കവർക്കും സാധിക്കുന്നുണ്ടായിരുന്നില്ല. സ്ഥലത്തെ പോലീസ് മേധാവിക്ക് കഥകളൊക്കെ അറിയാമായിരുന്നു.
അയാൾ നേതാവിനോടു പറഞ്ഞു, “സാറൊന്നു മൂളിയാൽ മതി, അവന്മാരെയൊക്കെ ഞാൻ മര്യാദ പഠിപ്പിച്ചോളാം.”
“അതു വേണ്ടെടോ! ഒന്നുമല്ലെങ്കിലും കൂടെപ്പഠിച്ചയാളല്ലേ? ഞാനായിട്ടു തല്ലിച്ചെന്ന പേരുദോഷം വേണ്ട. വേറേ വഴി ഞാൻ കണ്ടിട്ടുണ്ട്.”
നേതാവു സംസാരിക്കാൻ തുടങ്ങിയപ്പോൾ അതു തടസ്സപ്പെടുത്തിക്കൊണ്ട് കുട്ടപ്പൻ വിളിച്ചുകൂവി, “നിർത്തെടാ. നീയെന്തിനാടാ ഈ നേതാവു വേഷം കെട്ടിയത്? നിന്റെ അച്ചൻ കൂലിവേലപ്പനെപ്പോലെ ചുമടെടുത്തു നടന്നാൽ പോരാരുന്നോ?”
കാത്തിരുന്നു കിട്ടിയ സന്ദർഭം നേതാവു പാഴാക്കിയില്ല. അദ്ദേഹം ശാന്തസ്വരത്തിൽ പറഞ്ഞു, “സുഹൃത്തേ കുടുംബപാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ എല്ലാവർക്കും സാധിച്ചെന്നു വരില്ല. താങ്കളുടെ കാര്യം തന്നെ എടുക്കാം. താങ്കളുടെ അപ്പൻ തികച്ചും പൊതുജനസമ്മതിയുള്ള നല്ലൊരു മനുഷ്യനായിരുന്നല്ലോ! എന്നെപ്പോലെ എത്രയോ സാധുക്കളെ സഹായിച്ച മഹാമനസ്കൻ! ആയുസ്സിലൊരിക്കലും, ഒരു പരാതി കൊടുക്കാൻ പോലും പോലീസ് സ്റ്റേഷന്റെ പടി കയറാത്ത ആൾ. എന്നാൽ താങ്കളങ്ങനെയാണോ? ഇവിടത്തെ പോലീസ് സ്റ്റേഷനിലെ കേഡി ലിസ്റ്റിൽ ആദ്യത്തെ പേര് മാണിമകൻ കുട്ടപ്പൻ ആണെന്ന് ഈ നാട്ടുകാർക്കൊക്കെ അറിയാം.
കുശുമ്പൻ കുട്ടപ്പൻ കൂടുതൽ വഷളാകുന്നതിനു മുമ്പ് കൂട്ടുകാർ അവനെ പിടിച്ചുകൊണ്ടുപോയി.